തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
നാളെ രാത്രി വരെ കേരള തീരത്ത് 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ദുരന്തനിവാരണ അതോറ്റിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. 2021 ജൂൺ 15 മുതൽ 18 വരെ കേരള തീരത്ത് നിന്നും മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, ന്യൂനമർദ്ദത്തിന്റെ സ്വാധീനം കുറഞ്ഞതോടെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ഐടി നിയമം; ട്വിറ്ററിനോട് പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകാൻ നിർദ്ദേശം