പാലക്കാട്: വീട്ടിൽ ആളില്ലാത്ത സമയം പൂട്ട് പൊളിച്ച് അകത്തു കടന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജമ്മു കശ്‌മീർ കരസേനാ ഉദ്യോഗസ്‌ഥനാണ് ഗണേശൻ. കുടുംബസമേതം ജമ്മുവിലാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രസാദും ഭാര്യ സുജിത്രയുമാണ് കടുക്കാംകുന്നത്തെ വീട്ടിൽ താമസം. വ്യാഴാഴ്‌ച ഇരുവരും സുജിത്രയുടെ പിരായിരിയിലെ വീട്ടിൽ പോയിരുന്നു. ശനിയാഴ്‌ച തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
അലമാരയുടെ പൂട്ടും തകർത്തിട്ടുണ്ട്. ഉള്ളിലെ വസ്‌ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. മുന്നിലെ ചെറിയമതിൽ ചാടിക്കടന്നാവാം മോഷ്‌ടാവ് എത്തിയതെന്നാണ് നിഗമനം. മോഷണം നടന്ന വീടിനടുത്തായി മൈതാനവും വീടുകളുമുണ്ട്. എന്നാൽ, മോഷണം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ഡിവൈഎസ്‌പി പി ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ പിൻവശത്തെ മതിലിനു സമീപമെത്തി നിന്നതായി പോലീസ് പറഞ്ഞു. മോഷ്‌ടാവ് ഈ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. സംഭവത്തിൽ മലമ്പുഴ പോലീസ് കേസെടുത്തു.
Most Read: ചന്ദനാക്കാംപാറ ക്ഷീരോൽപാദക സംഘത്തിൽ വൻ ക്രമക്കേട്; ആരോപണം