പെരിന്തൽമണ്ണ: പട്ടാപ്പകൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. കൊട്ടാരക്കര എഴുകോൺ സ്വദേശി ഇടക്കിടം അഭിവിഹാറിൽ അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി രാരൂത്ത് മണി(36) എന്നിവരാണ് അറസ്‌റ്റിലായത്. അങ്ങാടിപ്പുറം ഓരാടംപാലത്ത് നിന്ന് വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ ഇരുവരും പിടിയിലായത്.
കഴിഞ്ഞ രണ്ടാഴ്‌ചയായി പെരിന്തൽമണ്ണ പോലീസ് പ്രതികൾക്കായുള്ള തിരച്ചിലിലായായിരുന്നു. ജൂലൈ 7ന് ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പട്ടാപ്പകൽ ആലിപ്പറമ്പ് പന്നിക്കുന്ന് താമസിക്കുന്ന തച്ചൻകുന്നൻ അബ്‌ദുൽ ഗഫൂറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്തുള്ള അബ്‌ദുൽ ഗഫൂറിന്റെ ഭാര്യയും, കുടുംബാംഗങ്ങളും വീടു പൂട്ടി പുറത്ത് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് ആകത്ത് കയറിയാണ് പ്രതികൾ സ്വർണവും പണവും കവർന്നത്.
സംഭവത്തിൽ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിൽ ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒട്ടേറെ മോഷണ കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.
പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാർ, സിഐ സുനിൽ പുളിക്കൽ, എസ്‌ഐ സികെ നൗഷാദ്, എഎസ്ഐ വിശ്വംഭരൻ, സിവിൽ പോലീസ് ഓഫിസർമാരായ മുഹമ്മദ് സജീർ, ദിനേശ്, മിഥുൻ, രാജേഷ്, നിഖിൽ, ഷഫീഖ് , പ്രഭുൽ, കബീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Also: പാലാരിവട്ടം പാലം അഴിമതി കേസ്; ടിഒ സൂരജിന്റെ ഹരജിയിൽ വിധി ഇന്ന്