മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസ് വൻ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ അന്വേഷണം തുടരുകയാണ്. സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ ഉൾപ്പടെ പട്ടിക പോലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സിസിടിവി നശിപ്പിക്കപ്പെട്ടതാണ് പോലീസിന് മുന്നിലെ പ്രധാന വെല്ലുവിളി.
പ്രതികളിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കവർച്ചയ്‌ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്‌ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.
ഇതിനിടെ ശനിയാഴ്‌ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു. 350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരുന്നത്. വിവരമറിഞ്ഞ് രാജീവ് ഇന്നലെ നാട്ടിലെത്തി. വീടിനകത്ത് ലോക്കറിൽ സൂക്ഷിച്ച രണ്ടുകോടിയോളം രൂപ വിലവരുന്ന 350 പവനോളം സ്വർണമാണ് നഷ്‌ടമായത്.
Most Read| ഏക സിവില്‍ കോഡും ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കും