പത്തനംതിട്ട: ഏറെ വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, ബസ് പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്‌തു. പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് പിഴ ചുമത്തിയത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചാണ് റോബിൻ ബസ് ഇന്ന് മുതൽ സർവീസ് തുടങ്ങിയത്.
ഈരാറ്റുപേട്ടയിൽ റോബിൻ ബസിനു നാട്ടുകാർ വരവേൽപ്പ് നൽകിയിരുന്നു. എന്നാൽ, പരിശോധന തുടരുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. പാലായ്ക്ക് തൊട്ടു മുൻപ് ബസ് വീണ്ടും ഉദ്യോഗസ്‌ഥർ തടഞ്ഞു. പത്തനംതിട്ട മുതൽ കോയമ്പത്തൂർ വരെയാണ് സർവീസ്. യാത്രയിലുടനീളം ബസ് ഉടമ ബേബി ഗിരീഷും ബസിൽ ഉണ്ടാകും. എംവിഡിയുടെ പ്രതികാര നടപടിക്കെതിരെ ബേബി ഗിരീഷ് ശക്‌തമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു.
കോടതിയാണോ മോട്ടോർ വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഗിരീഷ് പറഞ്ഞു. കഴിഞ്ഞ മാസം 16ആം തീയതി രാവിലെ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് എംവിഡി ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം നിയമനടപടി സ്വീകരിക്കുകയും ബസ് കസ്‌റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
ദേശസാൽകൃത പാതയിൽ സ്‌റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി സമർപ്പിച്ച പരാതിയിൽ ആയിരുന്നു നടപടി. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്‌ഥാനത്ത് നികുതി അടച്ചാൽ ഏത് പാതയിലൂടെ വേണമെങ്കിലും പെർമിറ്റില്ലാതെ ഓടാൻ അനുമതി ഉണ്ടെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെ പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകൾ അവകാശപ്പെടുന്നത്.
എന്നാൽ, കേന്ദ്ര വിജ്‌ഞാപനത്തിന്റെ മറവിൽ സംസ്‌ഥാനത്ത് ഓടുന്ന കോൺട്രാക്‌ട് കാര്യേജ് ബസുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്. കേന്ദ്രനിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് പറയുന്നു. തുടർന്ന് ഹൈക്കോടതിയിൽ നടന്ന നിയമനടപടികളുടെ പിൻബലത്തിലാണ് 45 ദിവസങ്ങൾക്ക് ശേഷം ബസ് ഇന്ന് നിരത്തിലിറങ്ങിയത്.
Most Read| സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി