കീവ്: യുക്രൈനിൽ റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റാക്രമണം. യുക്രൈനിലെ കിഴക്കൻ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ ആണ് റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തിയത്. നിലവിൽ 30ഓളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. കൂടാതെ 100ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
രണ്ട് റോക്കറ്റുകളാണ് റെയിൽവേ സ്‌റ്റേഷന് നേരെ പതിച്ചത്. ഈ റെയിൽവേ സ്‌റ്റേഷൻ വഴിയാണ് നിലവിൽ യുക്രൈൻ പൗരൻമാരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്നത്. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് ആളുകൾ നീങ്ങുന്ന സാഹചര്യത്തിലാണ് റഷ്യ ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കി.
എന്നാൽ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ റോക്കറ്റാക്രമണം സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. ഇതേ തുടർന്ന് നിരവധി ആളുകൾ കൊല്ലപ്പെടുകയും കോടിക്കണക്കിന് ആളുകൾ യുക്രൈനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്‌തു.
Read also: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി