ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്‌ജമാകുന്നത് വരെയാണ് ക്രമീകരണം. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള -തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തും. ഇനി മുതല്‍ സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കി.
പ്രാദേശികമായി നാട്ടുകാരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് വേണം മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി പറഞ്ഞു. നാട്ടുകാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മേല്‍നോട്ട സമിതിയെ അറിയിക്കാം. മേല്‍നോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹരജികളാണ് സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്.
Most Read: വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും