പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പിൻമാറി. പരിക്കിനെ തുടർന്നാണ് താരത്തിന്റെ തീരുമാനം. നവോമി ഒസാകയുടെ പിൻമാറ്റത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേയാണ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു മറ്റൊരു പിൻവാങ്ങൽ വാർത്ത കൂടി പുറത്തുവന്നത്.
59ആം റാങ്ക് താരം ഡോമിനിക് കോപ്‌ഫറിനെതിരായ മൽസരത്തിന് പിന്നാലെയാണ് ഫെഡറർ തന്റെ തീരുമാനം അറിയിച്ചത്. മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ ഗെയിമില്‍ അദ്ദേഹം കോപ്‌ഫറിനെ പരാജയപ്പെടുത്തി അവസാന 16ല്‍ ഇടംപിടിച്ചിരുന്നു. എന്നാൽ കളിമൺ കോർട്ടിൽ ദീർഘമായ മൽസരങ്ങൾ കളിക്കുന്നത് തന്റെ കാൽമുട്ടിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്നാണ് 39 കാരനായ ഫെഡറര്‍ ട്വിറ്ററിലൂടെ പിൻമാറുന്നതായി അറിയിച്ചത്.
‘എന്റെ ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ, ഞാന്‍ പിൻമാറാന്‍ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലില്‍ രണ്ട് സര്‍ജറികളും ഒരു വര്‍ഷത്തെ വിശ്രമവും കഴിഞ്ഞതുകൊണ്ട് തന്നെ എന്റെ ശരീരത്തെ ഞാന്‍ മനസിലാക്കേണ്ടതുണ്ട്. 3 മൽസരങ്ങള്‍ കളിക്കാൻ സാധിച്ചതില്‍ സന്തോഷം. കോര്‍ട്ടില്‍ തിരികെ വരുന്നതിനെക്കാള്‍ സന്തോഷം വേറെയില്ല,’ ഫെഡറര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഫ്രഞ്ച് ഓപ്പണിൽനിന്ന് പിൻമാറിയതോടെ വിമ്പിൾഡനിൽ മികച്ച പ്രകടനം നടത്താമെന്നാണ് ഫെഡററുടെ പ്രതീക്ഷ.
Read Also: ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍