മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്. ഒക്‌ടോബർ 15ന് ഫൈനൽ പോരാട്ടം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ഇക്കാര്യം സംബന്ധിച്ച് നടത്തിയ ചർച്ച വിജയം കണ്ടതായും മൽസരങ്ങളുടെ തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ശേഷിക്കുന്ന മൽസരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക. അതേസമയം ഐപിഎൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിമുഖത അറിയിച്ചിരുന്നു. എന്നാൽ താരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും അവരിൽ മിക്ക താരങ്ങളേയും കളിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബിസിസിഐ അറിയിച്ചു.
കൂടാതെ താരങ്ങൾക്ക് എത്താൻ സാധിക്കില്ല എങ്കിൽ എന്തു വേണമെന്ന് അപ്പോൾ തീരുമാനിക്കാമെന്നും നിലവിൽ 14ആം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ബിസിസിഐ ഒഫീഷ്യൽസ് വ്യക്‌തമാക്കി.
അതേസമയം വിദേശ ക്രിക്കറ്റ് ബോർഡുകളുമായി സംസാരിച്ച് ബിസിസിഐ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ. വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ഫ്രാഞ്ചൈസികൾ പറയുന്നത്.
Read Also: കോവിഡ് കർഫ്യൂ; ലക്ഷദ്വീപിൽ ഒരാഴ്‌ച കൂടി നീട്ടി