കവരത്തി : അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ കർഫ്യൂ വീണ്ടും നീട്ടി. ദ്വീപുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടുത്ത ഒരാഴ്‌ച കൂടി കർഫ്യൂ നീട്ടിയത്.
കർഫ്യൂ നീട്ടിയ സാഹചര്യത്തിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 4 മണി വരെ ദ്വീപിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. കൂടാതെ ജില്ലാ കളക്‌ടറുടെ മുൻകൂർ അനുമതി ഉണ്ടെങ്കിൽ മാത്രമേ കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ടാകുകയുള്ളൂ. രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചക്ക് 1 മണി മുതൽ 3 മണി വരെയും, വൈകീട്ട് 6 മണി മുതൽ രാത്രി 9 മണിവരെയും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമായി ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാനും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
മൽസ്യവിൽപന നടത്തുന്ന ആളുകൾക്ക് ജില്ലാ കളക്‌ടറുടെ മുൻകൂർ അനുമതി ഉണ്ടെങ്കിൽ വിൽപന നടത്താവുന്നതാണ്. ഇവർ വൈകിട്ട് 3 മണിക്കും 5 മണിക്കും ഇടയിൽ വീടുകളിൽ പോയി മൽസ്യവിൽപന നടത്തണമെന്നും, മൽസ്യവിൽപ്പനക്കാർ നിർബന്ധമായും കോവിഡ് ടെസ്‌റ്റ് നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടരുകയാണ്. ഇത്തരത്തിൽ സംഘടിതമായ പ്രതിഷേധം നടക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമാണ്. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ദ്വീപ് നിവാസികളെല്ലാം ഒറ്റക്കെട്ടായാണ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ സമരം ശക്‌തമാക്കുന്നത്.
Read also : സുശീൽ കുമാറിന് വധഭീഷണി; ഗുണ്ടാത്തലവനെ തിഹാർ ജയിലിലേക്ക് മാറ്റി