ന്യൂഡൽഹി: ശബ്ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ഒരുലക്ഷം രൂപവരെ പിഴയീടാക്കാൻ ഹരിത ട്രിബ്യൂണൽ അനുമതി. ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച നിർദ്ദേശത്തിനാണ് ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചത്. ജൂൺ 12നാണ് ബോർഡ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഹരിത ട്രിബ്യൂണലിന്റെ മുൻപാകെ സമർപ്പിച്ചത്.
ഉച്ചഭാഷിണികൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയവയുടെ ദുരുപയോഗം, 1000 കിലോവോൾട് ആംപിയർ മുതലുള്ള ഡീസൽ ജനറേറ്ററുകളിൽ നിന്നുള്ള ശബ്ദമലിനീകരണം എന്നിവക്കാണ് അനുമതി അനുസരിച്ച് പിഴയീടാക്കുക. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടും. നിർമാണമേഖലയിലെ ശബ്ദമലിനീകരണത്തിനും നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിർദ്ദേശിച്ചിരിക്കുന്നതിലും കൂടുതൽ ശബ്ദം ഉപയോഗിക്കുന്ന നിർമാണമേഖലകളിൽ 50,000 രൂപ വരെ പിഴയീടാക്കാനാണ് അനുമതി. ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളിൽ പകൽ 55 ഡെസിബെൽ വരെയും രാത്രി 45 ഡെസിബെൽ വരെയുമാണ് അനുവദനീയമായ ശബ്ദം. വ്യവസായകേന്ദ്രങ്ങളിൽ പകൽ സമയത്ത് 75 ഡെസിബെൽ വരെയും രാത്രി 70 ഡെസിബെൽ വരെയുമാണ് ശബ്ദം അനുവദിച്ചിരിക്കുന്നത്. ആശുപത്രി, വിദ്യാലയങ്ങൾ തുടങ്ങിയ ശബ്ദനിയന്ത്രിതമേഖലകളിൽ പകൽ 50 ഡെസിബെൽ വരെയും രാത്രിയിൽ 40 വരെയും ശബ്ദം അനുവദിക്കും.
അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ശബ്ദം ഉപയോഗിക്കുന്ന വെടിവെട്ടുകൾക്കും പിഴയീടാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിൽ വെടികെട്ട് നടത്തുന്നവർക്ക് 1,000 രൂപ വരെ പിഴ ചുമത്താനാണ് നിർദ്ദേശം. സൈലൻസ് സോണിൽ പടക്കം പൊട്ടിക്കുന്നവരിൽ നിന്ന് 3,000 രൂപ പിഴയീടാക്കും. ജനവാസകേന്ദ്രങ്ങളിൽ സമ്മേളനങ്ങൾ നടത്തുന്നവർക്ക് 10,000 രൂപ പിഴ ചുമത്തും. സൈലൻസ് സോണിൽ സമ്മേളനം നടത്തിയാൽ പിഴ 20,000 രൂപയാണ്.
ഒരേസ്ഥലത്ത് തുടർച്ചയായ് ഒന്നിൽ കൂടുതൽ തവണ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10,000 രൂപ പിഴയീടാക്കും. അതേസമയം രണ്ടിൽ കൂടുതൽ തവണ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ ഒരു ലക്ഷം രൂപ പിഴ അടക്കേണ്ടിവരും. ഇവരുടെ സ്ഥലവും കണ്ടുകെട്ടും.
ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപെട്ടാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും ഇന്ത്യ മുഴുവൻ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കരുതുന്നുവെന്ന് ട്രിബൂണൽ അറിയിച്ചു. ഇതുമായ് ബന്ധപ്പെട്ട് കേന്ദ്ര ശബ്ദമലിനീകരണനിയന്ത്രണ ബോർഡിന് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാമെന്നും ട്രിബ്യൂണൽ കൂട്ടിച്ചേർത്തു.
സാധാരണ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം 30-40 ഡെസിബല്ലും ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ 50 ഡെസിബെലുമാണ്. രാത്രി കാലങ്ങളില്‍ മനുഷ്യരെ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഉത്സവങ്ങളും പ്രഭാഷണങ്ങളും നടത്തുന്നവര്‍ ഈ ഡെസിബല്‍ ‘ശബ്ദ അളവ്’ മനസ്സിലാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഉറക്കത്തെയോ പഠനത്തെയോ മറ്റോ ബുദ്ധിമുട്ടിക്കുന്ന നിലയില്‍ ശബ്ദ ശല്യം ഉണ്ടങ്കില്‍ അത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിക്കാന്‍ മടിക്കരുത്. മനുഷ്യരുടെ സ്വസ്ഥവും ശാന്തവുമായി ജീവിക്കാനുള്ള മൗലികാവകാശത്തിന് മുകളില്‍ കടന്നു കയറുന്നവര്‍ക്കെതിരെ മൂക്ക് കയറിടുന്ന ഈ വിധിയെ പരിഷ്കൃത സമൂഹം സ്വാഗതം ചെയ്യുകയാണ്.