ന്യൂഡെൽഹി: ശബ്‌ദ മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിൽ കർണാടകയിലെ ആരാധനാലയങ്ങളിൽ നോട്ടീസ് നൽകി പോലീസ്. മുസ്‌ലിം പളളികളിലെ ശബ്‌ദ മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് സംസ്‌ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്‌ത്യൻ പളളികൾക്കുമെതിരെ കർണാടക പോലീസ് നോട്ടീസ് നൽകിയത്.
കൂടുതൽ ഉച്ചത്തിൽ മൈക്കുകളും, മണികളും ഉപയോഗിക്കുന്നതിന് എതിരെയാണ് കർണാടക പോലീസ് ഇപ്പോൾ രംഗത്ത് വന്നത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുളള ശബ്‌ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ-2000 പ്രകാരമാണ് ഡെസിബൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് അമ്പലങ്ങൾക്കും പളളികൾക്കും പോലീസ് നോട്ടീസ് നൽകിയത്.
ആരാധനാലയങ്ങൾക്ക് നൽകിയ നോട്ടീസിൽ വ്യാവസായിക, പാർപ്പിട, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബൽ പരിധി പോലീസ് വ്യക്‌തമാക്കുന്നുണ്ട്. ഇക്കാര്യം നിയമപ്രകാരമാണ് ചെയ്യുന്നതെന്നും, എല്ലാ മത-മതേതര സ്‌ഥാപനങ്ങൾക്കും നോട്ടീസ് നൽകുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Read also: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും