ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾവ് കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ 6 വർഷമായി സംസ്‌ഥാനം റൂൾ കർവ് ലഭിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിലെ ജലം നിയന്ത്രിത അളവിൽ ശേഖരിച്ച് നിർത്തുന്നതിനായി ശാസ്‌ത്രീയമായ അളവുകൾ കണക്കാക്കുന്നതാണ് റൂൾ കർവ്. നിലവിൽ നൽകിയ റൂൾ കർവിൽ ഷട്ടർ പ്രവർത്തന മാർഗരേഖ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്‌തമല്ല.
അതേസമയം, ബേബി ഡാം ബലപ്പെടുത്താൻ അനുവദിക്കണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്‌നാട് വീണ്ടും ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന ആവശ്യവും തമിഴ്‌നാട് ഉന്നയിച്ചു. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ വനംവകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതെന്ന് കേരളത്തിന്റെ പ്രതിനിധികൾ മേൽനോട്ട സമിതിയെ അറിയിച്ചു.
ഒരുവർഷത്തിന് ശേഷം അണക്കെട്ടിൽ എത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്‌പിൽവേയിലെ മൂന്നും നാലും ഷട്ടറുകളും പരിശോധിച്ചു. കേരള പ്രതിനിധി ടികെ ജോസ്, തമിഴ്‌നാട് പ്രതിനിധി മണിവാസകം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Read also: ഉന്നാവിൽ പെണ്‍കുട്ടികൾ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പ് ഇന്ന്