ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌ഥലത്തുൾപ്പടെ ഇവരെ എത്തിച്ച് തെളിവെടുക്കും.
കീടനാശിനി വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയായിരുന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രധാന പ്രതി വിനയ് പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയും ആയിരുന്നു പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചിരുന്നു.
13, 16, 17 വയസുള്ള പെണ്‍കുട്ടികളെ ഉന്നാവിലെ ഗോതമ്പ് പാടത്താണ് അബോധാവസ്‌ഥയില്‍, കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ബുധനാഴ്‌ച കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്‌ഥയില്‍ തുടരുകയാണ്.
കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് കുട്ടികളെ കണ്ടെത്തിയത്. അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് ശ്രമിക്കുന്നുവെന്ന് നേരത്തെ പെണ്‍ക്കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
Read Also: ‘പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ഭാഗം’; ദിഷക്ക് ഐക്യദാർഢ്യവുമായി ഗ്രെറ്റ