സ്വീഡന്‍: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ദിഷ രവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
‘സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും സമ്മേളിക്കാനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്‌ഥാന ഭാഗമായിരിക്കണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്‌തു. ദിഷ പ്രവര്‍ത്തിച്ചിരുന്ന ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ (എഫ്എഫ്എഫ്ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു ഗ്രെറ്റയുടെ പ്രതികരണം. ‘സ്‌റ്റാൻഡ് വിത്ത് ദിഷ രവി’ എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
Freedom of speech and the right to peaceful protest and assembly are non-negotiable human rights. These must be a fundamental part of any democracy. #StandWithDishaRavi https://t.co/fhM4Cf1jf1
— Greta Thunberg (@GretaThunberg) February 19, 2021
അതേസമയം, ഡെല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് പ്രകാരം ദിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്ന ഡെല്‍ഹി പോലീസിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ബെംഗളൂരുവിലെ വീട്ടില്‍ നിന്നും ദിഷയെ അറസ്‌റ്റ് ചെയ്‌തത്. രാജ്യദ്രോഹകുറ്റമാണ് ഈ 21കാരിക്കെതിരെ ചുമത്തിയത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗ്രെറ്റ തുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റ് രൂപകല്‍പന ചെയ്‌തെന്നാണ് കേസ്. കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ക്കെതിരെ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാമ്പയിന്‍ എന്ന പരിസ്‌ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്‌ഥാപക പ്രവര്‍ത്തകരിൽ ഒരാൾ കൂടിയാണ് ദിഷ. അതേസമയം ദിഷയുടെ അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read Also: തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം ചൊവ്വാഴ്‌ച; ഒരുക്കങ്ങൾ വിലയിരുത്തും