കീവ്: തങ്ങളുടെ 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി യുക്രൈൻ. ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. റഷ്യ തട്ടിക്കൊണ്ട് പോയ മേയർമാരെ തിരികെ കൊണ്ട് വരുന്നതിനായി റെഡ് ക്രോസ്, ഐക്യരാഷ്‌ട്ര സംഘടന എന്നിവയുടെ ഇടപെടൽ ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു.
കീവ്, ഖേഴ്സൺ, ഖാർകീവ് തുടങ്ങി 11 പ്രദേശങ്ങളിലെ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം റഷ്യ കീഴടക്കിയ കീവിന്റെ നിയന്ത്രണം യുക്രൈൻ വീണ്ടെടുത്തതായി യുക്രൈനിയൻ പ്രതിരോധമന്ത്രി ഗന്ന മാലിയറോൺ അവകാശപ്പെട്ടു. കീവിൽ നിന്നും ചെർണീവിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിയെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്.
അതേസമയം യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം നിലവിൽ 39 ദിവസങ്ങൾ പിന്നിട്ടു. ഈ സാഹചര്യത്തിൽ യുക്രൈന്റെ കിഴക്കൻ മേഖലകളിലേക്കും, തെക്കൻ മേഖലകളിലേക്കുമാണ് റഷ്യൻ സൈന്യം നിലവിൽ നീങ്ങുന്നതെന്നാണ് സൂചന. അധിനിവേശത്തിന് പിന്നാലെ നിലവിൽ കീവിലെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ കീവിലെ ബുച്ചയിൽ നിന്ന് മാത്രം 300ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Read also: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്