മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ‘സ്പുട്‌നിക്-5’ ഈ ആഴ്‌ചയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കാം. വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 10 നും 13 നുമിടയില്‍ വാക്സിന്‍ വിതരണത്തിനുള്ള അനുമതി ലഭിക്കുമെന്നും തുടര്‍ന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ അസോസിയേറ്റ് മെമ്പര്‍ ഡെന്നിസ് ലോഗുനോവ് വ്യക്തമാക്കി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉൾപ്പെട്ട ആളുകൾക്കാണ് വാക്സിന്‍ ആദ്യം നല്‍കുക. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 76 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. എല്ലാവരുടെയും ശരീരത്തില്‍ ആന്റീബോഡികള്‍ രൂപപ്പെട്ടെന്നും മറ്റ് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷണങ്ങള്‍ 42 ദിവസം നീണ്ടുനിന്നിരുന്നു.
ഇതിനിടെ, റഷ്യന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടത്തുമെന്നും സൂചനയുണ്ട്. യുഎഇ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്തുവിടും.