മോസ്‌കോ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധം ആയിരിക്കുമെന്ന് ആവർത്തിച്ച് റഷ്യ. യുക്രൈൻ ആണവായുധം ആർജിച്ചാൽ റഷ്യക്ക് യഥാർഥ ഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‍റോവ് പറഞ്ഞു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
യുക്രൈനുമായി റഷ്യ രണ്ടാംഘട്ട ചർച്ചക്ക് തയ്യാറെടുക്കുകയാണ് എന്ന് പറഞ്ഞ ലാവ്‌റോവ് ചർച്ചകൾക്ക് അമേരിക്ക തടസം നിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. യുക്രൈന് ആണവായുധം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ യഥാർഥ അപകടം നേരിടേണ്ടി വരുമെന്നും അതിന് തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ യുക്രൈനുമായി അടുത്ത റൗണ്ട് ചർച്ചകൾക്കായി റഷ്യൻ പ്രതിനിധികൾ ബുധനാഴ്‌ച സ്‌ഥലത്ത് ഉണ്ടാകുമെന്ന് മോസ്‌കോ വക്‌താവ് അറിയിച്ചു. എന്നാൽ, ഏത് സ്‌ഥലത്താണെന്നത് ഉൾപ്പടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്‌ച യുക്രൈൻ അതിർത്തി രാജ്യമായ ബെലാറൂസിൽ വെച്ച് റഷ്യ- യുക്രൈൻ പ്രതിനിധികൾ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു. വെടിനിർത്തൽ ചർച്ചകൾ നടന്നതായി ഇരുഭാഗത്ത് നിന്നും സ്‌ഥിരീകരിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിരുന്നില്ല. ആക്രമണം രൂക്ഷമായി തുടരുകയാണ്.
Most Read: ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ