കീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് മാളിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതിന് പിന്നാലെ മാളിന് തീ പിടിക്കുകയായിരുന്നു.
ഏകദേശം 1000ത്തോളം ആളുകൾ ആക്രമണം നടക്കുന്ന സമയത്ത് മാളിൽ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാൻ സാധ്യമായിട്ടില്ലെന്നും, മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാളിലെ റോക്കറ്റാക്രമണത്തിന്റെ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നൽകാനെ സഹായിക്കൂ എന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വ്യക്‌തമാക്കി. കൂടാതെ സാമ്പത്തിക ശക്‌തികളുമായുള്ള വിഡിയോ കോൺഫ്രൻസിൽ റഷ്യക്കെതിരെ പോരാടാൻ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഇന്ന് നിയമസഭയിൽ; രണ്ടാംദിനവും സഭ പ്രക്ഷുബ്‌ധമായേക്കും