തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം വ്യക്‌തമാക്കി. തെറ്റ് ചെയ്‌ത ആരെയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സംരക്ഷിക്കില്ലെന്നും, പാർട്ടി നേതാക്കളുടെ മക്കൾ തെറ്റ് ചെയ്‌താൽ അവരെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ബിനീഷിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറിക്ക് എതിരെ യാതൊരുവിധ ആക്ഷേപവും ഇല്ലന്നും അദ്ദേഹം വ്യക്‌തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്‌റ്റിലായതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ ഭാഗത്തു തെറ്റ് കണ്ടപ്പോള്‍ തന്നെ അയാള്‍ക്കെതിരെ നടപടി എടുത്തു മാറ്റി നിര്‍ത്തിയെന്നും, ബിനീഷ് പാര്‍ട്ടിയുടെ ഭാഗമല്ലാത്തതിനാല്‍ ബിനീഷിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ധാര്‍മികമായ ഒരു ഉത്തരവാദിത്വവും ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒപ്പം തന്നെ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും എസ് രാമചന്ദ്രന്‍ പിള്ള ഉന്നയിച്ചു. തീരുമാനങ്ങള്‍ എടുക്കുന്നത് ബിജെപി നേതാക്കള്‍ ആണെന്നും അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read also : ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി