തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാണ് പ്രധാന വിഷയമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ ഇപ്പോൾ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നയം ശബരിമലയിൽ വിശ്വാസികൾക്ക് എതിരായിരുന്നെങ്കിൽ യുഡിഎഫ് ഇപ്പോൾ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നത്.
ഒരു കോൺഗ്രസുകാരനെതിരെ പോലും ശബരിമല സമരത്തിൽ കേസുണ്ടായിട്ടില്ല. സമരം ചെയ്‌തതും സര്‍ക്കാനെ മുട്ടുമടക്കിപ്പിച്ചതും ബിജെപിയാണ്. ജനിക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് സ്വാഗതാർഹമാണ്. വിശ്വാസികളെ കാണാതെ പോകാനാകില്ല എന്നാണ് പുതിയ നിലപാട് എങ്കിൽ ശബരിമല കേസുകൾ പിണറായി പിൻവലിക്കണം. ശബരിമല നിലപാട് തെറ്റായിപോയെന്ന് പിണറായി പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഭക്ഷണത്തെ വരെ വർഗീയ വൽക്കരിക്കുകയാണ്. ആദ്യം വസ്‌ത്രത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഭക്ഷണത്തിലാണ്. ഹലാൽ ഭക്ഷണം മതതീവ്രവാദികളുടെ മാത്രമാണെന്ന് പറഞ്ഞ സുരേന്ദ്രൻ എന്താണ് ഇക്കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് നിലപാടെന്നും ചോദിച്ചു.
ഇവിടെ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പദ്ധതികളും വികസനവും കൊടുക്കുന്നു. മുസ്‌ലിം സമുദായത്തിന് അനർഹമായി കൊടുക്കുമ്പോൾ ക്രിസ്‌ത്യൻ സമുദായത്തിന് ഒന്നും ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also: കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു