ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. തിക്രി അതിർത്തിയിൽ സമരം ചെയ്‌തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്‌തത്. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പോക്കറ്റിൽ നിന്ന് ആത്‌മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്നും ജീവിതത്തിൽ പ്രതീക്ഷകൾ നഷ്‌ടപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്നും ഈ കുറിപ്പിലുണ്ട്. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കരംവീർ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കർഷകരിൽ ആത്‌മഹത്യ ചെയ്‌തവരുടെ എണ്ണം ഏഴായി. അതേസമയം സമരം കൂടുതൽ ശക്‌തമാക്കാനാണ് കിസാൻ സംയുക്‌ത മോർച്ച തീരുമാനിച്ചിരിക്കുന്നത്. രാജ്യമെമ്പാടും മഹാ പഞ്ചായത്തുകൾ സംഘടിപ്പിച്ച് സമരം കൂടുതൽ ശക്‌തമായി മുന്നോട്ടു കൊണ്ടുപോകാനാണ് അവരുടെ തീരുമാനം.
Read Also: കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ഉടൻ; അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്