പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. അഞ്ച് മണിയോടെ തന്ത്രി കണ്‌ഠര് രാജീവരുടെ സാനിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടെ നാളെ മുതല്‍ ഭക്‌തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കും. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌ത ആളുകള്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം നല്‍കുന്നത്.
നാളെ മുതല്‍ ശബരിമലയില്‍ ദര്‍ശനം നടത്താനായി വെര്‍ച്വല്‍ ക്യൂ വഴി 86,000 പേരാണ് ഇതുവരെ ബുക്ക് ചെയ്‌തിരിക്കുന്നത്. ഒപ്പം തന്നെ 42,000 ആളുകള്‍ കാത്തിരിപ്പ് ലിസ്‌റ്റിലുമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദര്‍ശനത്തിന് എത്തുന്ന ആളുകളെ നിലക്കലില്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കും. അതിനായി അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് നിലക്കലില്‍ എത്തണം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ളവര്‍ക്ക് നിലക്കലില്‍ പരിശോധനക്ക് വിധേയരാകാതെ തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ പമ്പയില്‍ കുളിക്കാനോ, കാനന പാത വഴി യാത്ര ചെയ്യാനോ, നെയ്യഭിഷേകം നടത്താനോ അനുവാദം ഉണ്ടായിരിക്കില്ല. കൂടാതെ ഇത്തവണ ശബരിമലയിലേക്ക് വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ എന്നീ വഴികളില്‍ കൂടി മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കുള്ളൂ. സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ് ഇത്തവണ ദര്‍ശന അനുമതി നൽകുന്നത്. കര്‍ശന നിയന്ത്രണങ്ങളില്‍ മാത്രമായിരിക്കും ഭക്‌തജനങ്ങളെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്. നിലക്കലില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസി യിലേക്ക് ഉടന്‍ തന്നെ മാറ്റുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Read also : കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്