പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്‌ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്നാണ് നട തുറക്കുന്നത്. തുടര്‍ന്ന് നെയ്‌വിളക്ക് കത്തിച്ച് ഭസ്‌മത്തില്‍ അഭിഷേകം നടത്തും. ജനുവരി 14ആം തീയതി നടക്കുന്ന മകരവിളക്ക് ഉൽസവത്തിന് വേണ്ടിയാണ് ഇന്ന് നട തുറക്കുന്നത്.
നാളെ രാവിലെ 5 മണിയോടെ നട തുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും. അതിനാല്‍ നാളെ മുതല്‍ ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം നല്‍കും. ശേഷം അടുത്ത മാസം 19ആം തീയതി വരെ ക്ഷേത്രത്തില്‍ ഭക്‌തര്‍ക്ക് ദര്‍ശനം അനുവദിക്കും. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വെര്‍ച്വല്‍ ക്യു വഴിയായിരിക്കും ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
മകരവിളക്ക് ഉൽസവത്തിന് നട തുറക്കുന്നതോടെ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കിയത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ആളുകള്‍ 48 മണിക്കൂറിനകം ആര്‍ടിപിസിആര്‍, ആര്‍ടി ലാമ്പ്, എക്‌സ്‌പ്രസ് നാറ്റ് എന്നിവയില്‍ ഏതെങ്കിലും പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കര്‍ശനമായും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകരവിളക്ക് ഉല്‍സവത്തിന് ശേഷം ജനുവരി 20ആം തീയതിയോടെ നട അടക്കും.
Read also : ഓപ്പറേഷന്‍ പി ഹണ്ട്; ജില്ലയില്‍ നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, 67 പേരെ പിടികൂടി