കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷിത ജീവിതത്തിന് തടസമാണെങ്കില്‍ ആവശ്യഘട്ടങ്ങളില്‍ മക്കളെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്‌ഥ പ്രകാരം ഇത് സാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് സതീശ് നൈനാന്റെ ഉത്തരവ്. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും സഹോദരങ്ങള്‍ തമ്മിലെ സ്വത്ത് തര്‍ക്കത്തിന് ഈ വ്യവസ്‌ഥ ആയുധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മാന്യവും സമാധാനപരവുമായ ജീവിതത്തിന് തടസം നില്‍ക്കുന്ന മകനെയും കുടുംബത്തെയും വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80കാരന്‍ നല്‍കിയ ഹരജിയിലാണ് നിരീക്ഷണം. നേരത്തേ ഇതേ വിഷയത്തില്‍ ഹരജിക്കാരന്‍ കലക്‌ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പ്രതികൂലമായ ഉത്തരവാണ് ലഭിച്ചത്.
തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം തന്നെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹരജിയില്‍ എതിര്‍ കക്ഷിയായ മകന്റെ വാദം. എന്നാല്‍, ഈ വാദം തള്ളിയ കോടതി കലക്‌ടറുടെ ഉത്തരവ് റദ്ദാക്കി. കൂടാതെ കക്ഷികളെ വീണ്ടും കേട്ട് വിഷയം തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
Read also: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയില്ല