തിരുവനന്തപുരം: യുഎഇയിലെ നിയമ പ്രതിനിധിയും യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ യുമായ സലാം പാപ്പിനിശേരിയെ ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്തു. യുഎഇയിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇദ്ദേഹം നൽകി വരുന്ന സേവനങ്ങളെ അടിസ്‌ഥാനമാക്കിയാണ് സഭയിലേക്ക് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
സംസ്‌ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ഉൾപ്പടെ 351 അംഗങ്ങളാണ് ലോകകേരള സഭയില്‍ നിലവിൽ ഉള്ളത്. നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭയുടെ കേന്ദ്ര നേതൃത്വം. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ മേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് നിലവിലെ ലോകകേരള സഭ.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനം തിരുവനന്തപുരത്ത് നടന്നുവരികയാണ്. ഏഴു മേഖലകൾ കേന്ദ്രീകരിച്ചാണ് സഭയുടെ സമിതികൾ പ്രവർത്തിക്കുന്നത്. എൻആർഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്‌ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോകകേരള സഭയുടെ ഭാഗമായി നിലവിലുണ്ട്.
യുഎഇ യിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കുമ്പോൾ ഉണ്ടാകുന്ന നിയമ പരമായ പ്രശ്‌നങ്ങൾ വളരെ വേഗത്തിൽ പരിഹരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, യുഎഇയിലെത്തി പല വിധത്തിലുള്ള നിയമകുരുക്കുകളിലും ചതികളിലും പെട്ട് പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാർക്ക് സൗജന്യ നിയമ സേവനം നൽകുക. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സാധ്യമായ സഹായങ്ങൾ എത്തിക്കുക എന്നിങ്ങനെ നീളുന്നതാണ് സലാം പാപ്പിനിശേരിയുടെ പ്രവർത്തനങ്ങൾ. ജൂൺ 18ന് ലോകകേരള സഭ സമാപിക്കും.
Most Read: കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പരാമർശം; സായ് പല്ലവിക്ക് എതിരെ പരാതി