കൊല്ലം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവറായ പെരുമ്പാവൂർ സ്വദേശിനി വിപി ഷീല ഇനി തെക്കൻ കേരളത്തിലെ റോഡുകളിലൂടെയും ബസ് ഓടിക്കും. പെരുമ്പാവൂരിൽ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കാണ് ഷീലക്ക് സ്‌ഥലംമാറ്റം കിട്ടിയിരിക്കുന്നത്. സ്വദേശത്തു നിന്ന് 200 കിലോമീറ്ററുകൾക്ക് അപ്പുറത്തേക്കു സ്‌ഥലം മാറ്റം കിട്ടിയ ഷീല, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിൽ ഫാസ്‌റ്റും സൂപ്പർ ഫാസ്‌റ്റും ഓടിച്ചുതുടങ്ങി.
2013ലാണ് കോതമംഗലം ചെങ്ങനാൽ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടിൽ ഷീല കെഎസ്ആർടിസിയിൽ ഡ്രൈവറാകുന്നത്. ഡ്രൈവിങ് സ്‌കൂളിൽ പരിശീലകയായിരുന്ന ഷീലക്ക് സ്വകാര്യ ബസുകൾ ഓടിച്ചുള്ള പരിശീലനവും ഡ്രൈവർമാരായ സഹോദരൻമാരുമാണ് കെഎസ്ആർടിസിയിൽ ചേരാൻ പ്രേരകമായത്.
കെഎസ്ആർടിസിയിലെ ഡ്രൈവർ ജോലി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഷീല പറയുന്നു. ആവശ്യപ്പെടുന്നിടത്തു ബസ് നിർത്തിയില്ലെങ്കിൽ ചിലരുടെ മോശം പെരുമാറ്റം ഉണ്ടായിട്ടുള്ളതു മാത്രമാണ് ദുരനുഭവങ്ങളെന്നും അവർ പറഞ്ഞു.
ദിവസങ്ങൾക്കു മുൻപാണ് ഷീലയെ പെരുമ്പാവൂരിൽ നിന്നു കൊട്ടാരക്കരയിലേക്കു സ്‌ഥലം മാറ്റിയത്. വനിതാ ജീവനക്കാരുടെ സ്‌ഥലം മാറ്റം സ്വന്തം ജില്ലയിലെ ഡിപ്പോകളിൽ ഒതുങ്ങണമെന്ന മാനദണ്ഡം മറികടന്നാണ് ഷീലയുടെ സ്‌ഥലംമാറ്റം. കൊട്ടാരക്കരയിലേക്കുള്ള സ്‌ഥലം മാറ്റത്തിന്റെ കാരണം അറിയില്ലെങ്കിലും ജോലിയിൽ ഷീല സജീവമായി. കൊട്ടാരക്കര ഡിപ്പോയിൽ സ്വസ്‌ഥമായി വിശ്രമിക്കാൻ ഇടമില്ല എന്ന പരാതി മാത്രമേ ഷീലക്കുള്ളൂ.
Most Read: തിളപ്പിച്ച നാരങ്ങാവെള്ളം; സ്വാദിനൊപ്പം ആരോഗ്യ ഗുണങ്ങളേറെ