തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ഉച്ചക്ക് രണ്ടു മണിക്കാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്.
ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാർ സമരം ഉൾപ്പടെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്‌നം തീർക്കാൻ എംഡിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സിഐടിയു അടക്കമുള്ള ഭരണാനുകൂല സംഘടനകളും സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രത്യക്ഷ സമരത്തിലേക്ക് കടന്നതോടെ സർക്കാരിൽ നിന്ന് 30 കോടിയുടെ സഹായവും ബാങ്കിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്‌റ്റും എടുത്താണ് മാർച്ചിലെ ശമ്പളം കൊടുത്തത്.
പത്ത് ദിവസം കൂടി കഴിഞ്ഞാൽ ഇനി ഏപ്രിലിലെ ശമ്പളം കൊടുക്കണം. വീണ്ടും കടം വാങ്ങുകയല്ലാതെ മറ്റ് വഴികളില്ല. അതിനാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് ഉറപ്പ് നൽകണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. ശമ്പളം നൽകുന്നതിൽ ധനവകുപ്പിനും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും സിഐടിയു ആരോപിച്ചു.
അതേസമയം, ധനവകുപ്പിന്റെ സഹായം ഇല്ലാതെ ശമ്പള വിതരണം സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇന്ന് നടക്കുന്ന ചർച്ചയിൽ ഉറപ്പ് ലഭിച്ചില്ലെങ്കിൽ ഈ മാസം 28ആം തീയതി പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Most Read: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും