തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു.
ശമ്പള പരിഷ്‌കരണം വൈകുന്നതിൽ ജീവനക്കാരുടെ അതൃപ്‌തി ശക്‌തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഡിയ്‌ക്ക് നോട്ടീസ് നൽകിയെങ്കിലും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2011ലാണ് ഇതിന് മുൻപ് കെഎസ്‌ആർടിസിയിൽ ശമ്പളം പരിഷ്‌കരിച്ചത്.
കെഎസ്‌ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഒക്‌ടോബറിൽ ശമ്പളം പൂർണമായും നൽകാനായിട്ടില്ല. 75 കോടിയോളം രൂപയാണ് പ്രതിമാസം ശമ്പളം നൽകാൻ വേണ്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസുകളും യാത്രക്കാരും കുറഞ്ഞതോടെ വരുമാനം കുത്തനെ ഇടിഞ്ഞു.
നൂറുകോടിയോളം മാത്രമാണ് ശരാശരി പ്രതിമാസ വരുമാനം. ഇതിൽ 60 കോടിയോളം ഇന്ധന ചെലവ് വരും. മറ്റ് ചെലവുകൾ കൂടി കഴിഞ്ഞാൽ വരുമാനത്തിൽ നിന്ന് ശമ്പളത്തിനുള്ള പകുതി തുക പോലും കണ്ടെത്താനാകാത്ത സ്‌ഥിതിയാണുള്ളത്. സർക്കാർ അനുവദിച്ച 1000 കോടി പ്‌ളാൻ ഫണ്ടിൽ നിന്നാണ് പെൻഷനും ശമ്പളത്തിനുമുള്ള തുക അനുവദിക്കുന്നത്.
Also Read: കൽക്കരി ക്ഷാമം; സംസ്‌ഥാനത്തും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി