തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിലെ പകുതിയിലധികം കൽക്കരി വൈദ്യുത നിലയങ്ങളിലും ഉൽപാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ കേരളത്തെയും വൈദ്യുത പ്രതിസന്ധി ബാധിച്ചേക്കാമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ക്ഷാമം തുടരുന്നതോടെ കേന്ദ്രത്തിൽ നിന്നും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് ഉണ്ടാകുമെന്നും, ഇത് കേരളത്തിന് തിരിച്ചടിയാകുമെന്നും വ്യക്‌തമാക്കിയ അദ്ദേഹം, ഈ സാഹചര്യം തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ നിന്നും നിലവിൽ സംസ്‌ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്ത് മൂവായിരം മെഗാവാട്ടോളം വൈദ്യുതിയാണ് കുറഞ്ഞത്. ഈ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നും, സംസ്‌ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തിന് മൊത്തം ആവശ്യമുള്ളതില്‍ 20 ശതമാനമാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നത്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
രാജ്യത്ത് 70 ശതമാനം വൈദ്യുതിയും കൽക്കരിയിൽ നിന്നുമാണ് ഉൽപാദിപ്പിക്കുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായതോടെ നിലവിൽ മിക്ക സംസ്‌ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. പഞ്ചാബ്, രാജസ്‌ഥാന്‍ എന്നീ സംസ്‌ഥാനങ്ങള്‍ ഇതിനകം പവര്‍കട്ട് ഏര്‍പ്പെടുത്തി. അതേസമയം മറ്റ് സംസ്‌ഥാനങ്ങളെ ആശ്രയിക്കുന്ന ഡെല്‍ഹി സമ്പൂര്‍ണ ബ്ളാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യവും നിലവിലുണ്ട്.
Read also: ഒഡീഷയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍