തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് സൂചനാ പണിമുടക്ക്.
ഫെബ്രുവരി 9 മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം നടത്തും. നാളത്തെ പണിമുടക്കിൽ നിന്ന് അത്യാഹിത അടിയന്തര ചികിൽസാ വിഭാഗങ്ങളെയും കോവിഡ് ചികിൽസയും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അരിയർ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
2016 മുതലുള്ള ശമ്പളക്കുടിശിക സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് ഇനിയും ലഭിക്കാനുണ്ട്. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ശമ്പളക്കുടിശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് നേരെയുള്ള അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറഞ്ഞു. ഇനിയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി.
Also Read: രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി