ന്യൂഡെല്‍ഹി: കർഷക സമരത്തിൽ നിന്ന് നിഹാംഗുകളെ ഒഴിവാക്കി സംയുക്‌ത സമരസമിതി. സിംഗു അതിർത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സമരസമിതി നടപടികൾ കടുപ്പിച്ചത്. കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനക്കും സമരത്തിൽ ഇടമില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി പ്രഖ്യാപിച്ചു.സിംഗു കൊലപാതകം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സമരസമിതി ആവശ്യം ഉന്നയിച്ചു.
നിഹാംഗ് വിഭാഗത്തിന്റെ നേതാക്കളുമായി കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, കൈലാസ് ചൗധരി എന്നിവര്‍ ചര്‍ച്ച നടത്തിയ സംഭവത്തിന്റെ ഗൂഢാലോചന പുറത്തുവരണമെന്നും ചര്‍ച്ച നടത്തിയ മന്ത്രിമാര്‍ രാജിവെക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കൂടാതെ പഞ്ചാബില്‍നിന്നുള്ള 32 കര്‍ഷക സംഘടനകള്‍ സിംഗു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്ന് കൊലപാതകം അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാരും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിഹാംഗുകളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചെന്ന് ആരോപിച്ചാണ് സിംഗു അതിർത്തിയിൽ വെച്ച് ഒരു യുവാവിനെ കൊലപ്പെടുത്തിയത്. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വികൃത ശരീരം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
1699ൽ ഗുരു ഹർഗോവിന്ദ് സിംഗാണ് നിഹാംഗ് സായുധ സേന രൂപീകരിച്ചത്. സാധാരണ സിഖുകാരിൽ നിന്ന് വ്യത്യസ്‌തമായ പ്രാർഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. നീല വസ്‌ത്രവും തലപ്പാവും പടച്ചട്ടയും വാളും കുന്തവുമാണ് ഇവരുടെ പരമ്പരാഗത വേഷം. കർഷകർക്കെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാൽ തടുക്കാൻ മുന്നിൽ ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്ക് വന്നത്.
Read also: ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ