ലഖ്‌നൗ: യുപിയിലെ പ്രതിഷേധ പരിപാടിക്കിടെ കര്‍ഷകരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഷ്‍ട്രപതിക്ക് കത്തയച്ച് സംയുക്‌ത കിസാൻ മോർച്ച. കർഷകർക്ക് എതിരായ അക്രമം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.
അതേസമയം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് പ്രതിഷേധക്കാർ. അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകനാണ് മരിച്ചത്.
Read also: യുപിയിൽ പോലീസ് അതിക്രമം തുടരുന്നു; അഖിലേഷ് യാദവിനെ വീടിനു മുന്നില്‍ തടഞ്ഞു