മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള കടവുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇവ നശിപ്പിച്ചത്. തിരൂർ, കുറ്റിപ്പുറം പോലീസ് സംയുക്‌തമായാണ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്‌ഥർ തിരക്കിലായ തക്കം നോക്കി മണലെടുപ്പും അനധികൃതമായ ചെങ്കൽ ഖനനവും വ്യാപകമായിരുന്നു. ഇതേ തുടർന്നാണ് പോലീസ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ചിരുന്ന 11 വള്ളങ്ങളാണ് പോലീസ് നടത്തിയ പരിശോധനയിൽ തകർത്തത്. കൂടാതെ ഇവിടെ കൂട്ടിയിട്ട മണൽ തിരികെ പുഴയിലേക്ക് തള്ളുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം വളാഞ്ചേരി, പൊൻമള, ഇരിമ്പിളിയം, കാട്ടിപ്പരുത്തി ആതവനാട് എന്നിവിടങ്ങളിൽ റവന്യു സംഘം നടത്തിയ പരിശോധനയിൽ 7 അനധികൃത ക്വാറികൾ പൂട്ടിച്ചിരുന്നു. ഒപ്പം തന്നെ ഇവിടങ്ങളിൽ നിന്നും പരിശോധനയിൽ 20 ലോറികൾ പിടികൂടുകയും ചെയ്‌തു. നിലവിലുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ ഇത്തരത്തിൽ അനധികൃത പ്രവർത്തനങ്ങൾ കൂടി തടയുന്നതിന് ഇറങ്ങി തിരിക്കേണ്ടി വരുന്നത് കൂടുതൽ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്; അവശേഷിച്ച മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി