തിരുവല്ല: സിപിഐഎം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ഹരിപ്പാട് പുതിയ കേസ്. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതികളുടെ സുഹൃത്തുക്കളായ രതീഷും അരുണും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വെച്ച് അരുണ്‍ രതീഷിന്റെ ബൈക്ക് കത്തിച്ചിരുന്നു. തുടർന്ന് രതീഷിന് വേണ്ടി അരുണിനെ തട്ടികൊണ്ടു പോവുകയും അരുണിന്റെ ബൈക്ക് രതീഷിന്റെ പേരില്‍ എഴുതികൊടുക്കാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്‌തു എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് ഇവര്‍ അരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. സന്ദീപിന്റെ കൊലപാതകത്തിന് ശേഷം ഒരു പ്രതിയെ ഈ ലോഡ്ജില്‍ നിന്നാണ് പിടികൂടിയിരുന്നത്. ആ സമയത്താണ് അരുണിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്.
അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. തെളിവെടുപ്പിനും ശാസ്‌ത്രീയ പരിശോധനകൾക്കുമായി 5 ദിവസത്തേക്കാണ് പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല ഫസ്‌റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പോലീസിന്റെ അപേക്ഷ നാളെ പരിഗണിക്കും. റിമാൻഡിലുള്ള അഞ്ച് പ്രതികളെയും കോവിഡ് പരിശോധനയ്‌ക്ക് ശേഷം ആലപ്പുഴയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമാണെന്നാണ് റിമാൻഡ് റിപ്പോർട്. യുവമോർച്ച പ്രവർത്തകനായിരുന്ന ജിഷ്‌ണുവിന് സന്ദീപിനോട് രാഷ്‌ട്രീയ വിരോധവും വ്യക്‌തി വൈരാഗ്യവും ഉണ്ടായിരുന്നതിനാൽ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്താൻ ഉറച്ചാണ് കൃത്യം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
Read also: ‘കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ച പാർട്ടി ബിജെപി മാത്രം’; ജെപി നഡ്ഡ