പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. കൊലപാതകം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.
സഞ്‌ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ വിരോധം മൂലമാണെന്ന് ഇന്നലെ പുറത്തുവന്ന എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിരിക്കുകയാണ്. കൂടാതെ, കേസുമായി ബന്ധപ്പെട്ട് നിരവധി എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൃത്യം നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്‌ജിത്തിനെ ആക്രമിച്ചത് കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 8.45ന് ആണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൊലപാതകി സംഘം വന്നത് ചെറിയ വെളുത്ത കാറിലാണ്. ഇത് പഴയ മാരുതി 800 കാറാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായിരുന്നു. അതേസമയം, പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അമ്മമാരേ അണിനിരത്തി സംസ്‌ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
Most Read: മഴയിൽ പൊള്ളി പച്ചക്കറി; ബെംഗളുരുവിലും വില വർധന രൂക്ഷം