ബെംഗളൂരു: നഗരത്തിലും പച്ചക്കറി വില കുതിച്ചുയരുന്നു. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ തോട്ടങ്ങൾ നശിച്ചതോടെയാണ് പച്ചക്കറി വിലയിൽ വലിയ വർധന ഉണ്ടായത്. നിലവിൽ നഗരത്തിൽ തക്കാളിയുടെ വില 100 കടന്നിട്ടുണ്ട്.
വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും നഗരത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ 98 രൂപ മുതൽ 102 രൂപ വരെയാണ് ഒരു കിലോ തക്കാളിയുടെ വില. തക്കാളിക്കൊപ്പം തന്നെ മറ്റ് പച്ചക്കറികളുടെ വിലയിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ ഉള്ളിക്ക് 53 മുതൽ 55 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില. കൂടാതെ ബീൻസ്, കാരറ്റ്, കാബേജ്, വെള്ളരി എന്നിവയുടെ വിലയിലും 10 മുതൽ 18 രൂപയുടെ വരെ വ്യത്യാസം ഉണ്ടായിട്ടുണ്ട്.
നഗരത്തിൽ പ്രധാനമായും പച്ചക്കറി എത്തുന്നത് തുമകൂരു, ചിക്കബെല്ലാപുര, തിപ്‌തൂർ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ്. നിലവിൽ കോലാർ ഒഴികെ ബാക്കിയുള്ള എല്ലാ ജില്ലകളിലും കനത്ത മഴയെ തുടർന്ന് പച്ചക്കറി കൃഷി പൂർണമായും നശിച്ചു. ഇതോടെ നഗരത്തിലേക്ക് ഇപ്പോൾ പ്രധാനമായും പച്ചക്കറികൾ എത്തുന്നത് കോലാറിൽ നിന്നാണ്. കൂടാതെ സംസ്‌ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പച്ചക്കറി എത്തുന്നത് നിലവിൽ കുറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ സംസ്‌ഥാനത്ത് കനത്ത മഴ ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ പച്ചക്കറി വിലയിൽ വീണ്ടും വർധന ഉണ്ടാകുമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി