പാലക്കാട്: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പെന്ന് പരാതി. അഗളി, ഭൂതവഴി സ്വദേശികളായ ഏഴ് പേരാണ് അഗളി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരിൽ ഇന്ന് 6,15,000 രൂപയും അട്ടപ്പാടിയിലെ ആദിവാസികളടക്കം നൂറോളം പേരിൽ നിന്ന് 50 ലക്ഷം രൂപയും നഷ്‌ടപെട്ടിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
ബിറ്റ് എസ് എക്‌സ്, ബിറ്റ് ക്യൂ എഫ് എക്‌സ് എന്നീ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അഗളി ഭൂതവഴി സ്വദേശികളായ വിഷ്‌ണു, വേണുഗോപാൽ, സജി, വൈശാഖ്, ഷാനവാസ്, അരുൺഗാന്ധി, മണികണ്‌ഠൻ എന്നിവരിൽ നിന്നാണ് 6,15,000 രൂപ തട്ടിയെടുത്തത്. ഇവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൃശൂർ സ്വദേശികളെന്ന പേരിൽ സത്യൻ, സ്വാലിഹ്, ആഷിക് എന്നിവർ അഗളി സ്വദേശി റിയാസ് മുഖേനയാണ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കുറഞ്ഞ നിക്ഷേപത്തുക 8,000 രൂപയാണ്.
ഒരു വർഷത്തിനകം നിക്ഷേപത്തുകയുടെ ഇരട്ടി നൽകുമെന്നും പണം നിക്ഷേപിച്ചതിന്റെ അടുത്ത ദിവസം മുതൽ നിക്ഷേപത്തുകയുടെ ഒരു ശതമാനം ലഭിക്കുമെന്നുമായിരുന്നു വാഗ്‌ദാനം. ഈ പദ്ധതിയിലേക്ക് ഒരാളെ ചേർക്കുമ്പോൾ നിക്ഷേപത്തുകയുടെ പത്ത് ശതമാനം കമ്മീഷനായി ലഭിക്കുമെന്നാണ് കമ്പനി വാഗ്‌ദാനം നൽകിയിരുന്നത്. എന്നാൽ, പണം കിട്ടാതായതോടെ കമ്പനി അധികൃതരെന്ന് അവകാശപെടുന്നവരെ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി അഗളി ഡിവൈഎസ്‌പി മുരളീധരൻ അറിയിച്ചു.
Most Read: നാളെ മുതൽ മഴ കനക്കും; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്