തിരുവനന്തപുരം: വിജിലൻസ് പിടിച്ചെടുത്ത സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും.
സരിത്ത് ഈ ഫോണിൽ നിന്നും ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് കണ്ടെത്താനും ലൈഫ് മിഷൻ ഇടപാടിലെ കാര്യങ്ങളിൽ വ്യക്‌തത വരുത്തുവാനുമാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.
മുഖ്യമന്ത്രി, ഭാര്യ, മകൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സിഎം രവീന്ദ്രൻ, കെടി ജലീൽ എംഎൽഎ എന്നിവർക്ക് സ്വർണക്കടത്തു കേസിൽ പങ്കുണ്ടെന്നും ഇക്കാര്യങ്ങൾ രഹസ്യമൊഴിയായി നൽകിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ സഹായിയും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്‌റ്റഡിയിലെടുത്തത്.
അതേസമയം, കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
Most Read: കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം