തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു.
20 വർഷത്തെ വൈരാഗ്യം കാത്തുവെച്ച പ്രതികാരത്തിലാണ് കുറുപ്പും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടത്. പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് ഇവരുടെ വീട്ടിലെത്തിയ ശേഷം തലക്കടിച്ചു വീഴ്‌ത്തി ഇരുവരെയും തീകൊളുത്തിയത്. പ്രതി ശശിധരന്‍ മുന്‍ സൈനികനാണ്. 20 വർഷം മുൻപ് മകൻ മരിച്ചതിലുള്ള വൈരാഗ്യമാണ് കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ പ്രഭാകരക്കുറുപ്പിനെ കൊലപ്പെടുത്താൻ ശശിധരനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശശിധരന്റെ മകനും മകളും നേരെത്തെ മരണപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പ്രഭാകര കുറുപ്പാണ് പ്രതി ശശിധരന്റെ മകനെ 22 വര്‍ഷം മുമ്പ് ബഹ്‌റൈനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു. ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ച ശേഷം മകന്‍ അവിടെ ആത്‍മഹത്യ ചെയ്‌തു. സഹോദരൻ ആത്‍മഹത്യ ചെയ്‌ത വിഷമത്തിൽ ശശിധരന്റെ മകളും ആത്‍മഹത്യ ചെയ്‌തു.
രണ്ടുമക്കളും ഇല്ലാതാകാൻ കാരണം പ്രഭാകര കുറുപ്പ് ആണെന്ന് മുന്‍ സൈനികനായ ശശിധരൻ വിശ്വസിച്ചു. ഇതാണ് പ്രഭാകര കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ക്രൂരമായ പകയാകാൻ കാരണമായത്. ഇതോടെ അയൽവാസികളായ പ്രതി ശശിധരനും കൊല്ലപ്പെട്ട പ്രഭാകരക്കുറുപ്പും തമ്മിലുള്ള ലഹള സ്‌ഥിരമായി. ഇതിന്റെ പേരിൽ നിരവധി കേസുകളും അക്കാലത്ത് ഉണ്ടായി.
ലഹളയും വഴക്കും സ്‌ഥിരമായതിനെ തുടർന്ന് പ്രഭാകരക്കുറുപ്പ് കിളമാനൂരിന് സമീപം മടവൂരിലേക്കു താമസം മാറി. ഇതിന് ശേഷം, മകന്റെ മരണത്തിനു കാരണം പ്രഭാകര കുറുപ്പാണെന്ന് പറഞ്ഞു പ്രതി ശശിധരന്‍ നായര്‍ കേസ് നല്‍കിയിരുന്നു. വർഷങ്ങളുടെ നിയമ യുദ്ധത്തിന് ശേഷം ഈ കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടുകൊണ്ട് വിധിപറഞ്ഞു. ഇതോടെ പ്രതി ശശിധരന്‍ നായരുടെ പക ആളുകയായിരുന്നു.
പ്രതി ശശിധരൻ നായർ രാവിലെ 11 മണിയോടെ പ്രഭാകര കുറുപ്പിന്റെ വീട്ടിലെത്തി. വാതിൽ തുറന്ന പ്രഭാകര കുറുപ്പിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലക്കടിച്ചു വീഴ്‌ത്തി. ശേഷം, ഇരുവരെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അതീവ ഗുരുതരമായി പൊള്ളലേറ്റ പ്രഭാകര കുറുപ്പ് സംഭവസ്‌ഥലത്തും ഭാര്യ വിമല ആശുപത്രിയിലും മരണപ്പെട്ടു. പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും ചികിൽസയിലാണ്. കൊല്ലപ്പെട്ട പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണുള്ളത്. ഇവരിൽ ഒരാൾ ബാങ്ക് ഉദ്യോസ്‌ഥയായ മകളാണ്. ഇവർ രാവിലെ ജോലിക്ക് പോയിരുന്നു. മറ്റൊരാൾ സ്‌ഥലത്തില്ല.
Most Read: പോപ്പുലർ ഫ്രണ്ട്: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര അറസ്‌റ്റ് 1447