മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി.
കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്. ഭാര്യ മൈമൂന പൊലീസിനു ഓഗസ്‌റ്റ് 5ന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷിച്ചപ്പോൾ, അബ്‌ദുല്ല മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ അവിടെയെത്തിയ പോലീസ് അന്വേഷണം വഴിമുട്ടിയപ്പോൾ തിരികെ പൊന്നു.
ഓഗസ്‌റ്റ് 13ന് പരാതിക്കാരിയുടെ മുൻ ഭർത്താവിലുള്ള മകന്റെ ഫോണിലേക്ക് ‘കാണാതായ അബ്‌ദുള്ളയെ അപായപ്പെടുത്തിയെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും‘ സന്ദേശം ലഭിച്ചു. വഴിയിൽ പരിചയപ്പെട്ട ഒരാളുടെ ഫോൺ കൈക്കലാക്കി അയച്ചതായിരുന്നു ഈ സന്ദേശം. ഇത് പരാതിക്കാരിയുടെ മകനേയും സഹോദരങ്ങളേയും സംശയത്തിന്റെ നിഴലിലാക്കി.
മെസേജ് ലഭിച്ചതനുസരിച്ച് അജ്‌ഞാത മൃതദേഹങ്ങൾ കണ്ടയിടങ്ങളിൽ അന്വേഷിച്ചും തെളിവുകൾ ശേഖരിച്ചും തിരച്ചിൽ തുർന്നു. എന്നാൽ, സന്ദേശം കാണാതായ അബ്‌ദുല്ല തന്നെയാണ് അയച്ചതെന്നും ഇത് അന്വേഷണം വഴിതിരിച്ചുവിടാൻ നടത്തിയ ഇടപെടലാണെന്നും പൊലീസിന് പിന്നീട് മനസിലായി.
ഇതിനിടെ, അന്വേഷണം തൃപ്‌തികരമല്ല എന്നാരോപിച്ച് മൈമൂന മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശത്തെ തുടർന്ന് വഴിക്കടവ് പോലീസ് ഇൻസ്‌പെക്‌ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്യുകയും ആയിരുന്നു.
അന്വേഷണത്തിനിടെ അബ്‌ദുല്ല മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ നിന്ന് ഗോവ, മംഗലാപുരം എന്നിവിടങ്ങളിലും പിന്നീട് കാസർകോട്, കാഞ്ഞങ്ങാട്, എറണാകുളം, പെരുമ്പാവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വന്നതായി സൂചന ലഭിക്കുകയും ചെയ്‌തു. എന്നാൽ, വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൈയ്യിലെ പണം തീർന്നതിനാൽ വേഷം മാറി ഇടുക്കി മുരിക്കശേരി വിശ്വാഗുരുകുലത്തിൽ ‘ശശിധരാനന്ദ സ്വാമികൾ’ എന്ന വ്യാജ പേരിൽ താമസം ആരംഭിച്ചിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും ഒരു സ്‌ഥലത്തും സ്‌ഥിരമായി താമസിക്കാത്തതും അന്വേഷണ സംഘത്തിന് വൻ വെല്ലുവിളി സൃഷ്‍ടിച്ചെങ്കിലും ഒടുവിൽ പൊലീസ് കണ്ടെത്തി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഭാര്യക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. അന്വേഷണ സംഘത്തിൽ എസ്‌ഐ അജയകുമാർ ടി, പ്രൊബേഷൻ എസ്‌ഐ സനീഷ് ടിഎസ്, പോലീസുകാരായ റിയാസ് ചീനി, ബിജു കെപി, പ്രശാന്ത് കുമാർ.എസ് എന്നിവരും ഉണ്ടായിരുന്നു.
Todays Lead: പാലക്കാട് ശ്രീനിവാസന്‍ വധം; പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍