തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
ജെസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നുമാണ് സിബിഐയുടെ വിശദീകരണം. ജെസ്‌ന മരിച്ചുവെന്ന് സ്‌ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഇതിനെതിരെയാണ് ജെസ്‌നയുടെ പിതാവ് ഹരജി സമർപ്പിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്‌തം പുരണ്ട വസ്‌ത്രം സിബിഐ പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ജെസ്‌നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്‌ത സാഹചര്യവുമുണ്ടായി. നിരവധിപേർ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ചു രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്‌നയല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, മുൻ കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്