തിരുവനന്തപുരം: യുഡിഎഫിലെ വിഷയങ്ങളുടെ പേരില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ ആര്‍എസ്‌പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് നേതാക്കള്‍. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ മറുപടി. ചര്‍ച്ചയില്‍ സംതൃപ്‌തരാണെന്ന് യോഗത്തിന് ശേഷം ആര്‍എസ്‌പി നേതാക്കള്‍ വ്യക്‌തമാക്കി.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആര്‍എസ്‌പി നേതാക്കളായ എഎ അസീസ്, ഷിബു ബേബി ജോണ്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്‌പി ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും എന്നാല്‍ ആശങ്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ഇല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്‌ഥാനാർഥിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ നടപടി നേരിടേണ്ടി വരുമെന്ന് എഎ അസീസ് യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി
ആര്‍എസ്‌പിയുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ആര്‍എസ്‌പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം പരിശോധിക്കും. അത്തരത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെ ഉള്ളവർക്ക് പുനഃസംഘടനയിൽ സ്‌ഥാനം ഉണ്ടാകില്ലെന്നും കെ സുധാകരന്‍ വ്യക്‌തമാക്കി. മുന്നണി ശക്‌തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
Read Also: കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം