ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമുന്നയിച്ച് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്‌ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതായി സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം വിചാരണ നീട്ടരുതെന്ന ആവശ്യവുമായി ദിലീപ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്നും കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
Read also: സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ