ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ, ലോക്ക്ഡൗൺ എന്നിവയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശമുണ്ട്. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ വാദം കേൾക്കുന്നത്.
ഓക്‌സിജൻ ക്ഷാമം അടക്കം ഗുരുതര പ്രതിസന്ധിയിൽ രാജ്യത്തെ വിവിധ ഹൈക്കോടതികൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട മുതിർന്ന അഭിഭാഷകരെ കഴിഞ്ഞ തവണ സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ ശാസിച്ചിരുന്നു.
അമിക്കസ് ക്യൂറി സ്‌ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറുകയും ചെയ്‌തു. പ്രാദേശികമായുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഹൈക്കോടതികളാണ് അഭികാമ്യമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ വ്യക്‌തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം വിഷയത്തിൽ സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയേക്കും.
Read Also: വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ നിലപാടിലെ അവ്യക്‌തത തുടരുന്നു