വിശാഖപട്ടണം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആന്ധ്രാപ്രദേശില്‍ തുറന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറന്നതോടെ സംസ്‌ഥാനത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതോടെ ഏകദേശം 98.84 ശതമാനം സ്‌കൂളുകളും തുറന്നു. അവിടങ്ങളില്‍ 87.78 ശതമാനം അധ്യാപകരും ഹാജരായിട്ടുണ്ട്. എന്നാല്‍ ഒന്‍പതാം ക്ളാസുകളില്‍ 39.62 ശതമാനവും പത്താം ക്‌ളാസില്‍ 43.65 ശതമാനം വിദ്യാര്‍ത്ഥികളും മാത്രമാണ് സ്‌കൂളുകളില്‍ എത്തിയത്. എങ്കിലും ഇത്രയധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത് സംസ്‌ഥാനത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും കോവിഡ് പരിശോധന നടത്തിയത്.
പരിശോധന നടത്തിയ 70,790 അധ്യാപകരിലാണ് 829 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചത്. അതുപോലെ ഒന്‍പത്, പത്ത് ക്‌ളാസിലെ 95,763 വിദ്യാര്‍ത്ഥികളില്‍ 575 കുട്ടികള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കുന്നത്. കോവിഡ് ബാധിച്ച എല്ലാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഇല്ലാതെയാണ് പലര്‍ക്കും രോഗം സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്‌ഥിരീകരിച്ചത് ഗോദാവരി ജില്ലയിലാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പ് പ്രകാരം പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് വ്യക്‌തമാകുന്നത്.
Read also : പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും