മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മഞ്ചേശ്വരത്തെ പൈവളികെയിലെ 250 ഏക്കര്‍ ഭൂമിയില്‍ ഏകദേശം 265 കോടി രൂപയോളം മുടക്കിയാണ് 400 വാട്ട് ശേഷിയുള്ള പുതിയ പാനലുകള്‍ സ്‌ഥാപിച്ചത്.
സാധാരണ പാനലുകളെക്കാള്‍ 25 ശതമാനം പ്രവര്‍ത്തനശേഷി കൂടിയവയാണ് ഇത്. ഇവിടെ നിന്നും 33 കെവി ലൈനില്‍ കുബനൂര്‍ സബ്‌സ്‌റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്. പാര്‍ക്കിന്റെ 93 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. കെഎസ്ഇബി, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്‌തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടാറ്റാ പവറിനാണ് പാര്‍ക്കിന്റെ നിര്‍മ്മാണ ചുമതല.
ഗ്രീന്‍ കൊറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൈവളികെയിലും പ്‌ളാന്റ് സ്‌ഥാപിച്ചത്.
നേരത്തെ അമ്പലത്തറയില്‍ നിര്‍മ്മിച്ച 50 മെഗാവാട്ട് സോളാര്‍ പ്‌ളാന്റ് കമ്മീഷന്‍ ചെയ്‌തിരുന്നു. 250 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. 300 വാട്ട് ഉല്‍പാദനശേഷിയുള്ള പാനലുകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. 325 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മാണം നടത്തിയത്.
ചീമേനിയില്‍ 475 ഏക്കര്‍ ഭൂമിയില്‍ 100 മെഗാവാട്ട് സോളാര്‍ പാര്‍ക്കാണ് അടുത്ത ലക്ഷ്യം. ഇത് കൂടി പൂര്‍ത്തിയാവുന്നതോടെ ജില്ലയില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം എന്ന ലക്ഷ്യത്തിലേക്ക് എത്തും. ഇതിനുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. കെഎസ്ഇബിയും സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്‌ത സംരംഭമായ റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയാണ് സോളാര്‍ പാര്‍ക്കിന്റെ നോഡല്‍ ഏജന്‍സി.
പാര്‍ക്കില്‍ അടിസ്‌ഥാന സൗകര്യമൊരുക്കി സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കുന്നതും പരിഗണയിലുണ്ട്. 30 ശതമാനം സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇത് വഴി നല്‍കും. 2019-20 വര്‍ഷം മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ നാല് ശതമാനം സൗരോര്‍ജത്തില്‍ നിന്ന് ആയിരിക്കണം എന്നതാണ് ലക്ഷ്യം.
Read Also: മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്