തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. എസ്‍സിഇആര്‍ടിസി റിപ്പോര്‍ട് അടിസ്‌ഥാനമാക്കിയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.
അതേസമയം കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഡെൽഹിയിൽ ഇന്നുമുതൽ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും. നിലവില്‍ പത്ത്, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ തുറക്കാനാണ് തീരുമാനമെന്ന് ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് നിര്‍ദ്ദേശം. ഡെൽഹിയെ കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.
Read also: അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി