പാലക്കാട്: മീനാക്ഷിപുരം അതിർത്തിയിൽ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് മായം കലർന്ന പാൽ എത്തുന്നത് തടയുന്നതിനാണ് പരിശോധനകൾ കർശനമാക്കിയത്. അതിർത്തിയിൽ വിജിലൻസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. ചിറ്റൂരിൽ ക്ഷീരസംഘങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച പാലിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനകൾ നടത്താൻ ക്ഷീരവികസന വകുപ്പ് തീരുമാനിച്ചത്.
ഓണത്തിന് കേരളത്തിൽ കൂടുതൽ പാൽ വിൽപന നടക്കാറുണ്ട്. ഇത് ലക്ഷ്യം വെച്ചാണ് ഗുണമേൻമയില്ലാത്ത പാൽ അതിർത്തി കടന്നെത്തുന്നത്. ഇവ പല പേരുകളിലായാണ് വിൽപന നടത്തുന്നത്. നിലവിൽ മീനാക്ഷിപ്പുരം ചെക്ക്‌പോസ്‌റ്റിൽ മാത്രമാണ് പാലിലെ ക്രമക്കേട് കണ്ടെത്താനുള്ള പാൽപരിശോധനാ കേന്ദ്രം ഉള്ളത്. പരിശോധന മറ്റ് അതിർത്തികളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ക്ഷീര വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിൽ എത്തി പാൽ ശേഖരിച്ച് പരിശോധിക്കും. ബേക്കറി, ചായക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ അധികൃതർ പരോശോധിക്കുന്നതിനാൽ കടയുടമകൾക്ക് അപ്പോൾത്തന്നെ പാലിന്റെ ഗുണമേൻമ തിരിച്ചറിയാൻ സാധിക്കും. കൂടാതെ, പരിശോധനയ്‌ക്കായി സിവിൽ സ്‌റ്റേഷനിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി കടന്ന് മായം കലർന്ന വെളിച്ചെണ്ണയും കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരം ലഭിച്ചതായും അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. അതിർത്തികൾ കൂടാതെ ചെറിയ ഇടവഴികളിലും റോഡുകളിലും പോലീസ് പരിശോധന നടത്തും. ഓണം അടുക്കുന്നതോടെ കൂടുതൽ അതിർത്തികളിൽ പരിശോധന വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
Read Also: മാനസയുടെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും