കൊച്ചി: മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രാഖിലിന് പരിശീലനം നൽകിയിരുന്നതായി പോലീസ് അറിയിച്ചു.
കേസിലെ രണ്ട്, മൂന്ന് പ്രതികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് വിമാന മാർഗം കൊച്ചിയിൽ എത്തിച്ചത്.പ്രതികളെ ആലുവ റൂറൽ എസ്‌പി ഓഫീസിൽ വെച്ച് പോലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു. രാഖിലിന് തോക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ബിഹാറിൽ പരിശീലനം ലഭിച്ചിരുന്നതായി എസ്‌പി കെ കാർത്തിക് പറഞ്ഞു.
കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ബിഹാർ പൊലീസിൻറെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. 50,000 രൂപ നൽകിയാണ് പ്രതികളിൽ നിന്ന് രാഖിൽ തോക്ക് വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാഖിലും കൂട്ടുപ്രതികളും ഒരുമിച്ചുളള ചിത്രം പുറത്ത് വന്നിരുന്നു. പ്രതികളിൽ ഒരാൾ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ചുകൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
Also Read: ആലുവയിൽ സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി ബൈക്ക് മോഷണം; യുവാക്കൾ പോലീസ് പിടിയിൽ